Friday, November 21, 2008

അവള്‍ അവള്‍ മാത്രം

അതവള്‍ തന്നെ. ഒരിക്കലും അവളെ മറക്കാന്‍ കഴിയില്ല. ഏതാള്‍ക്കൂട്ടത്തിലും അവളുടെ സാമീപ്യം തനിക്കു് തിരിച്ചറിയാനാകും. എങ്ങനെയാണു് ഒന്നു് സംസാരിക്കുക. മഹാനഗരത്തിലെ സ്റ്റാര്‍ ഹോട്ടല്‍. വലിയൊരു പാര്‍ട്ടി. ഒരു സാധാ ജീവനക്കാരനായ താനെങ്ങനെ ചീഫ് ഗസ്റ്റിന്റെ കൂടെ വന്ന അവളോടു് സംസാരിക്കും. അയാള്‍ ആകെ വിഷമത്തിലായി. ഒരു മൂലയിലേക്കൊതുങ്ങി അയാള്‍ ഇരുന്നു. ഇടിച്ചുകയറിയാലോ? അവളുടെ പ്രതികരണം എന്താകുമോ ആവോ. തന്നെ അറിയില്ലെന്നു് പറഞ്ഞാല്‍ തീര്‍ന്നു.
"ഹായ് ആനന്ദ് " അവള്‍ മുന്നില്‍. അയാള്‍ കണ്ണു് തിരുമ്മിനോക്കി. അവള്‍ തന്നെ.
"എന്താ ആനന്ദ്. പ്രേതത്തെ കണ്ടതു് പോലെ. ഞാന്‍ വന്നതിഷ്ടമായില്ലേ?"
അയാള്‍ക്കു് വാക്കുകള്‍ കിട്ടിയില്ല. എന്താണു് വിളിക്കേണ്ടതു് . മാഡം എന്നോ, അതോ തുഷാര എന്നോ, അതോ തുഷ് എന്നോ.
"എനിക്കു് വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നെ മറന്നില്ല അല്ലേ." വാക്കുകള്‍ അറിയാതെ പുറത്തു് ചാടി.
"അങ്ങനെ പറഞ്ഞുകൂടാ. മറന്നതായിരുന്നു. കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു എന്നു് മാത്രം. ആ മൂലയില്‍ ഒറ്റക്കിരുന്നതു്കൊണ്ടാണു് കാണാന്‍ പറ്റിയതു്. എന്തെ ഇത്ര നാളും എന്നെ അന്വേഷിക്കാതിരുന്നതു്? വലിയ പ്രാരാബ്ധക്കാരനായിപ്പോയോ? "
അന്വേഷിച്ചില്ലത്രെ. ഭാര്യയെവരെ പിണക്കിയയച്ചതു് ഇവളെച്ചൊല്ലിയാണു്. വെബിലും ബ്ലോഗിലും ഓര്‍ക്കുട്ടിലും ഫേസ്ബുക്കിലും തേടിയതു് പിന്നെ ആരെയാണു്. ആര്‍ക്കു് വേണ്ടിയാണു് താന്‍ ബ്ലോഗെഴുതാന്‍ തുടങ്ങിയതു്. അന്വേഷിച്ചില്ലത്രെ. എത്ര എളുപ്പം പറയാന്‍ കഴിഞ്ഞു. എങ്കിലും ഇപ്പഴെങ്കിലും കണ്ടല്ലോ.
"എന്താ ആനന്ദ് , ഇപ്പഴും സ്വപ്നലോകത്തില്‍ തന്നെയാണല്ലേ. എന്നാല്‍ ഞാന്‍ ചെല്ലട്ടെ."
അവള്‍ നീങ്ങി. അയാള്‍ വിഷണ്ണനായി. ഇതിനാണോ താന്‍ ഇത്ര നാളും ഇവളെ തേടി നടന്നതു്.
"ഹൂയിസ് ദ് ഗയ് , മാം" ഏതോ സില്‍ബന്ധിയാകണം, അവളോടു് ചോദിക്കുന്നു.
"വണ്‍സ് ഐ വാസ് തിങ്കിങ് ടു മാരി ഹിം. അയാം ഗ്ലാഡ് ഐ ഡിഡ്ന്റ് " അവളുടെ മറുപടി.

അല്ലെങ്കിലും അവള്‍ എന്നും സത്യസന്ധയായിരുന്നു. അതു്കൊണ്ടാണു് തനിക്കിപ്പഴും അവളെ വെറുക്കാന്‍ കഴിയാത്തതു്. ആരാധന മാത്രമുള്ളതു്.

3 കമന്റടികള്‍ :

അങ്കിള്‍ said...

ഇത്തരത്തിലുള്ളവരെയാണ്‍ ഇവിടെ ഞങ്ങള്‍ ‘അരണബുദ്ധി’ എന്നു വിളിക്കുന്നത്. അരണ കടിച്ചാല്‍ ഉടന്‍ മരണമാണ്. പക്ഷേ അരണ കടിക്കാനായി അടുത്തുവരുമ്പോള്‍ വന്നതെന്തിനെന്നു മറന്നുപോകും. അതു കൊണ്ട് ഇതുവരെ അരണകടിച്ച് ആരും മരിച്ചിട്ടില്ല.

ബീരാന്‍ കുട്ടി said...

മാഷെ,

വാക്കുകളിൽ പൊടിയുന്ന നൊമ്പരം വല്ലാതെ വേദനിപ്പിക്കുന്നു. അനുഭവിച്ചതിനാലാവണം.

അല്ലെങ്കിലും അവള്‍ എന്നും സത്യസന്ധയായിരുന്നു. അതു്കൊണ്ടാണു് തനിക്കിപ്പഴും അവളെ വെറുക്കാന്‍ കഴിയാത്തതു്. ആരാധന മാത്രമുള്ളതു്.

കുറ്റ്യാടിക്കാരന്‍ said...

ഒരു കദന കദയാണല്ലോ...